കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്.
ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്. റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ചു വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പോലീസ് സ്‌റ്റേഷന് സമീപം വെച്ച് രാവിലെ ഏഴരയോടെയാണ് അപകടം.
ആൽവിൻ മുൻപ് ജോലി ചെയ്‌തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്‌ഥാപനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകൾ ചെയ്‌സ് ചെയ്‌ത് വരുന്നതിന്റെ ദൃശ്യങ്ങൾ റോഡിന്റെ നടുവിൽ നിന്ന് ആൽവിൻ പകർത്തുക ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാർ ആൽവിനെ ഇടിച്ചിടുകയായിരുന്നു.
കാറിലുണ്ടായിരുന്നവർ ഉടൻ തന്നെ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്‌ഥാപനത്തിന്റെ ഉടമയുടെയും ബന്ധുവിന്റെയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തത്.
ഒരാഴ്‌ച മുമ്പാണ് ആൽവിൻ ഗൾഫിൽ നിന്ന് എത്തിയത്. സുരേഷ് ബാബുവിന്റെ ഏകമകനാണ് ആൽവിൻ. രണ്ടുവർഷം മുൻപ് കിഡ്‌നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ആറുമാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷൻ ചിത്രീകരണത്തിന് എത്തിയത്.
Most Read| ഖത്തർ ദേശീയ ദിനാഘോഷം; യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്