കൊച്ചി: അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. പാതയോരമുൾപ്പടെയുള്ള പൊതു സ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താൽക്കാലികമായോ അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്നതാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്.
നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയത്തിന്, ആറുമാസത്തിനകം രൂപം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കൊടിമരങ്ങളില്ലാത്ത ജങ്ഷനുകൾ കേരളത്തിൽ കുറവാണ്. രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും കൊടിമരങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയും ചെയ്യുന്നു.
വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിന് പുറമെ, അപകടങ്ങൾക്കും ഇവ വഴിവെയ്ക്കുന്നുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശിച്ച സ്വയംഭരണ തദ്ദേശ സ്വയംഭരണ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കുലർ നൽകണമെന്നും ഉത്തരവിൽ പറയുന്നു. നടപടികളിലെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരുമാസത്തിനകം റിപ്പോർട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
പത്തനംതിട്ട പന്തളത്തെ മന്നം ഷുഗർ മില്ലിന് മുന്നിലെ സിപിഐഎം, ബിജെപി, ഡിവൈഎഫ്ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഷുഗർ മിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ ഹരജി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ




































