ക്വറ്റ: പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്.
പാകിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച്ച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. ഒരു തുരങ്കത്തിനടുത്ത് വെച്ചാണ് ആയുധധാരികളായവർ ട്രെയിൻ തടഞ്ഞത്. പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിൻ കുടുങ്ങിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ട്രെയിനിന് നേരെ വെടിവെപ്പ് ഉണ്ടായതായും വിവരമുണ്ട്.
ബലൂചിസ്ഥാൻ അധികൃതർ രക്ഷാപ്രവർത്തനത്തിനും അടിയന്തിര സേവനങ്ങൾ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിൻ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീർണമായ ഭൂപ്രദേശമായതിനാൽ വെല്ലുവിളികൾ ഏറെയുണ്ട്. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകൾ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി







































