ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ 2021 ജൂണിൽ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്. നിലവിൽ 30 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് വാക്സിൻ പരീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എക്സിക്യൂട്ടീവ് സായി പ്രസാദ് അറിയിച്ചു. സർക്കാർ അനുമതി ലഭിച്ചാലുടൻ തന്നെ വാക്സിൻ വിതരണം ആരംഭിക്കുമെന്നും സായി പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചതോടെ വാക്സിൻ വികസിപ്പിക്കുന്നതിൽ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്നിലാക്കാനുള്ള ശ്രമങ്ങളാണ് ഭാരത് ബയോടെക് ഇപ്പോൾ നടത്തുന്നത്. മൂന്നാം ഘട്ടത്തിൽ കൊവീഷീൽഡ് വാക്സിൻ പരീക്ഷിക്കുന്നതിന് ആളുകളെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കാൻ ഭാരത് ബയോടെക് തയാറാണ്. എന്നാൽ, അടിയന്തര അംഗീകാരം നൽകാൻ സർക്കാരും തയാറാകണമെന്ന് സായി പ്രസാദ് പറഞ്ഞു.
Also Read: കുടിവെള്ളം പാഴാക്കരുത്; ഇനി മുന്നറിയിപ്പ് മാത്രമല്ല കനത്ത ശിക്ഷയും
എങ്കിലും, നിലവിൽ അംഗീകാരം ലഭിക്കുന്നതിനേക്കാൾ ഉപരി വാക്സിൻ ഫലപ്രദമായി വികസിപ്പിക്കുന്നതിലാണ് ഭാരത് ബയോടെക് ശ്രദ്ധ ചെലുത്തുന്നത്. സർക്കാർ ഇക്കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും സായി പറഞ്ഞു. നിലവിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകളെ പങ്കാളികളാക്കുക എന്നതാണ് ഭാരത് ടെക്കിന്റെ ലക്ഷ്യം. കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാരത് ബയോടെക്കിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.