തിരുവനന്തപുരം: എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയുടെ നടപടി.
പ്രൊബേഷൻ സമയമായതിനാൽ നിയമതടസങ്ങൾ ഇല്ലെന്നാണ് ഐബി വിലയിരുത്തൽ. മലപ്പുറം എടപ്പാൾ സ്വദേശിയാണ് സുകാന്ത്. മേഘയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സുകാന്തും കുടുംബവും വീടുപൂട്ടി ഒളിവിൽപ്പോയിരുന്നു. സുകാന്തിനെ കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. വിവാഹ വാഗ്‌ദാനം നൽകി സുകാന്ത് മേഘയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്നാണ് കുടുംബത്തിന്റെ പരാതി.
മരിക്കുന്നതിന് മുൻപ് മേഘ അവസാനമായി സംസാരിച്ചത് സുകാന്തിനോടാണെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചിട്ടുണ്ട്. സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്‍മഹത്യ ചെയ്യാൻ മേഘയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്‌തിരുന്ന പത്തനംതിട്ട സ്വദേശിനിയായ മേഘയെ മാർച്ച് 24ന് രാവിലെയാണ് പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































