ശ്രീനഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്‌ഥാപിക്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുല്ല. ഇന്ത്യൻ നിയമവ്യവസ്‌ഥ സ്വതന്ത്രമാണെന്നും ജഡ്‌ജിന്റെ പണി രവിശങ്കർ എടുക്കേണ്ടെന്നും ഒമർ അബ്‌ദുല്ല പറഞ്ഞു.
“പ്രിയ രവിശങ്കർ പ്രസാദ് ജി , നിങ്ങൾ ഒന്നും പുനസ്‌ഥാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, എന്നാൽ സുപ്രീം കോടതി അതിന്റെ സ്വാതന്ത്ര്യം നിങ്ങൾക്ക് അടിയറ വക്കാനും നിങ്ങൾ പറയുന്നത് അതേപടി എഴുതിവക്കാനും ആജ്‌ഞാപിച്ചിട്ടില്ലെങ്കിൽ ബഹുമാന്യരായ ജഡ്‌ജിമാർ എന്ത് തീരുമാനമെടുക്കുമെന്ന് നിങ്ങൾ ഊഹിച്ച് പറയേണ്ടതില്ല,”- ഒമർ അബ്‌ദുല്ല ട്വീറ്റ് ചെയ്‌തു.
Dear Ravi Shankar Prasad ji, we don’t expect you to restore anything but unless you are suggesting the Supreme Court has surrendered its independence & takes dictation from you please don’t presume to know what the Hon judges will decide. https://t.co/s8rD3Us6JU
— Omar Abdullah (@OmarAbdullah) October 25, 2020
Related News: ജമ്മു കശ്‌മീർ; പ്രത്യേക പദവി പുനസ്‌ഥാപിക്കില്ല; രവിശങ്കര്‍ പ്രസാദ്
ജമ്മു-കശ്‌മീരിനെ പഴയ അവസ്‌ഥയിലേക്ക് കൊണ്ടു വരണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവിയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. സംസ്‌ഥാന പതാകയെ തിരികെ കൊണ്ടുവരുമെന്ന മുഫ്‌തിയുടെ അഭിപ്രായം ദേശീയ പതാകയെ നിന്ദിക്കുന്നതാണെന്നും രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച ശരിയായ ഭരണഘടനാ നടപടികളിലൂടെയാണ് കഴിഞ്ഞ വർഷം ജമ്മു-കശ്‌മീരിലെ പ്രത്യേക പദവി നീക്കം ചെയ്‌തതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 5 ന് ഉണ്ടായ ഭരണഘടനാ മാറ്റങ്ങൾ പിൻവലിക്കുന്നതുവരെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇടപെടില്ലെന്നും ദേശീയ പതാക കൈവശം വെക്കില്ലെന്നും മെഹ്ബൂബ മുഫ്‌തി പറഞ്ഞിരുന്നു.
Related News: ഇന്ത്യയിൽ ഭരണഘടനക്കാണ് സ്‌ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്‌തി