ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്‌തി. താൻ വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ പരാമർശിച്ച് മെഹ്ബൂബ പറഞ്ഞു. ഇന്ത്യ മുന്നോട്ട് പോകുന്നത് ഭരണഘടനയെ അടിസ്‌ഥാനമാക്കിയാണ്, ബിജെപിയുടെ പ്രകടനപത്രികയുടെ അടിസ്‌ഥാനത്തിൽ അല്ലെന്നും മെഹ്ബൂബ ഓർമ്മപ്പെടുത്തി.
14 മാസത്തെ തടവ് ജീവിതത്തിൽ നിന്ന് മോചിതയായ ശേഷം നടത്തിയ തന്റെ ആദ്യ പത്രസമ്മേളനത്തിൽ സംസാരിച്ച മെഹ്ബൂബ, പൗരൻമാരോട് വോട്ട് ചോദിക്കാൻ കേന്ദ്രത്തിന് ഒരു യോഗ്യതയും ഇല്ലെന്നും പറഞ്ഞു.
Also Read: ഇന്ത്യയിലെ വായു മലിനമെന്ന ട്രംപിന്റെ പരാമര്‍ശം ഹൗഡി മോദിയുടെ ഫലം; കപില്‍ സിബല്‍
കശ്‌മീരിന്റെ പതാക തിരികെ ലഭിക്കുന്നതു വരെ ത്രിവർണ്ണക്കൊടിയും ഉയർത്തില്ലെന്ന് മെഹ്ബൂബ വ്യക്‌തമാക്കി. തന്റെ പതാക ഇതാണ്, മുന്നിലുള്ള ജമ്മു-കശ്‌മീരിന്റെ പതാക ചൂണ്ടിണ്ടിക്കാട്ടി മെഹ്ബൂബ പറഞ്ഞു. “ഈ പതാക തിരികെ വരുമ്പോൾ, ഞങ്ങൾ ആ പതാകയും (ത്രിവർണ്ണക്കൊടി) ഉയർത്തും. ഞങ്ങളുടെ സ്വന്തം പതാക തിരികെ ലഭിക്കുന്നതുവരെ ഞങ്ങൾ മറ്റൊരു പതാകയും ഉയർത്തുകയില്ല,”- മെഹ്ബൂബ പറഞ്ഞു.
Mehbooba Mufti, PDP: My flag is this (points to the flag of J&K kept on the table in front of her). When this flag comes back, we’ll raise that flag (tricolour) too. Until we get our own flag back, we won’t raise any other flag…This flag forged our relationship with that flag. pic.twitter.com/wIbxrnaYmS
— ANI (@ANI) October 23, 2020
ബിഹാർ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പരാമർശിച്ചതിനേയും മെഹ്ബൂബ വിമർശിച്ചു. യഥാർഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ മോദി ബിഹാറിലെ വോട്ട് ബാങ്കിനായി ആർട്ടിക്കിൾ 370നെ പരാമർശിച്ചു. “ഇന്ന് പ്രധാനമന്ത്രിക്ക് ബിഹാറിലെ വോട്ട് ബാങ്കിനായി ആർട്ടിക്കിൾ 370നെ പരാമർശിക്കേണ്ടി വന്നു. യഥാർഥ പ്രശ്‌നങ്ങളെ പരാമർശിക്കാൻ പോലും അവർ ആഗ്രഹിക്കുന്നില്ല. യഥാർഥ പ്രശ്‌നങ്ങളിൽ പരാജയപ്പെടുമ്പോൾ അവർ കശ്‌മീരിനേയും ആർട്ടിക്കിൾ 370നേയും കുറിച്ച് പറയും,”- മെഹ്ബൂബ മുഫ്‌തി ആരോപിച്ചു.
Related News: ആർട്ടിക്കിൾ 370ന്റെ പേരിൽ ബിഹാറിൽ വോട്ട് തേടാൻ ധൈര്യമുണ്ടോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് നടന്ന റാലിയിലാണ് മോദി ആർട്ടിക്കിൾ 370നെ പരാമർശിച്ചത്. റദ്ദാക്കപ്പെട്ട, ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ന്റെ പേരു പറഞ്ഞ് ബിഹാറിൽ വോട്ട് ചോദിക്കാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്നായിരുന്നു മോദിയുടെ ചോദ്യം.