ന്യൂഡെൽഹി: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്നും ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും മോദി പറഞ്ഞു.
നാല് ശതാബ്ധമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം എപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഭീകരവാദ ധനസഹായവും ഭീകരവൽക്കരണവും നേരിടുന്നതിന് എസ്സിഒ വ്യാപകമായ സമഗ്ര ചട്ടക്കൂട് വേണമെന്നും മോദി ആവശ്യപ്പെട്ടു.
ഉച്ചകോടിയിൽ പാക്കിസ്ഥാനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ചില രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ വിമർശനം. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്കൊപ്പം നിന്നതിന് സുഹൃത്തുക്കൾക്ക് നന്ദിയെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാബഹാർ തുറമുഖത്തെ കുറിച്ചും അന്താരാഷ്ട്ര വടക്ക്-പടിഞ്ഞാറൻ ഗതാഗത ഇടനാഴിയെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കണക്റ്റിവിറ്റി പദ്ധതികൾ പരമാധികാരത്തെ മാനിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പരമാധികാരത്തെ മറികടക്കുന്ന കണക്റ്റിവിറ്റി വിശ്വാസവും അർഥവും നഷ്ടപ്പെടുത്തുന്നുവെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു.
അതേസമയം, ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുമ്പായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തി. ഫോട്ടോ സെഷന് മുമ്പായാണ് മൂന്ന് നേതാക്കളും ഹ്രസ്വ ചർച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയിൽ മോദി എത്തിയത് പുട്ടിനൊപ്പമാണ്. പുട്ടിനെ കാണുന്നത് ഇപ്പോഴും ആഹ്ളാദകരമാണെന്നും ജിൻപിങ്ങുമായും പുട്ടിനുമായും കാഴ്ചപ്പാടുകൾ പങ്കുവെച്ചതായും മോദി ട്വിറ്ററിൽ കുറിച്ചു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം







































