തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഗമം ആഗോള വിജയമാണ്. ലോകപ്രശസ്‌തമായ വിജയം. പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജ പ്രചാരണമെന്നും സംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ചിലർ അയ്യപ്പ സംഗമത്തെക്കുറിച്ചു കള്ളപ്രചാരണം നടത്തുന്നു. ശുദ്ധ അസംബന്ധം പ്രചരിക്കുന്നു. ഇതിനായി വേണമെങ്കിൽ എഐയും ഉപയോഗിക്കാം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. 4600 പേർ സംഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉൽഘാടനം ചെയ്‌തത്.
തീർഥാടകർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് ഭക്‌തരുടെ നിർദ്ദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി ഒന്നും നടപ്പാക്കില്ല. 2050 വരെയുള്ള വികസനം മുന്നിൽക്കണ്ടാണ് പ്രവർത്തനങ്ങൾ. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്‌ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് മാസ്‌റ്റർ പ്ളാൻ ലക്ഷ്യമിടുന്നത്.
മധുര, തിരുപ്പതി മാതൃകയിൽ ശബരിമല തീർഥാടക ഭൂപടത്തിൽ ഇടംപിടിക്കണം. പരിസ്‌ഥിതിക്ക് പരിക്കേൽക്കാത്ത വിധത്തിലാകും വികസന പ്രവർത്തനങ്ങൾ. മതത്തിന് അതീതമായി എല്ലാ മനുഷ്യർക്കും എത്താവുന്ന തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമല പ്രത്യേക ഇടപെടൽ അർഹിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
Most Read| ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച; പിയൂഷ് ഗോയൽ നാളെ അമേരിക്കയിലേക്ക്








































