ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ കടുത്ത നടപടിയുമായി അഫ്‌ഗാനിസ്‌ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂനദീജല കരാർ റദ്ദാക്കി പാക്കിസ്‌ഥാന് വെള്ളം നൽകുന്നത് തടഞ്ഞ ഇന്ത്യയുടെ മാതൃക പിന്തുടരാനാണ് അഫ്‌ഗാനിസ്‌ഥാന്റെ നീക്കം.
കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്‌ഥാനിലേക്കുള്ള വെള്ളമൊഴുക്ക് എത്രയും വേഗം തടയാൻ അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്‌ദുൽ ലത്തീഫ് മൻസൂർ എക്‌സ് പോസ്‌റ്റിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. അഫ്‌ഗാനിസ്‌ഥാനും പാക്കിസ്‌ഥാനും അതിർത്തി മേഖലയിൽ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് നീക്കം.
ഡാം നിർമാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചർച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്‌ഥാനുമായി അതിർത്തി പങ്കിടുന്ന ബ്രോഗിൻചുരത്തോട് ചേർന്നുള്ള ഹിന്ദുകുഷ് പർവതനിരകളിൽ നിന്നാണ് കുനാർ നദി ഉത്‌ഭവിക്കുന്നത്. പാക്കിസ്‌ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്.
കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക്ക് മേഖലകളെ സാരമായി ബാധിക്കും. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധൂനദീജല കരാർ റദ്ദാക്കിയിരുന്നു. ഏപ്രിൽ 22ന് നടന്ന ആക്രമണത്തിൽ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ തുടർന്നായിരുന്നു മൂന്ന് നദികളുടെ ജലം പങ്കിടുന്ന സിന്ധൂനദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































