പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാംപ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്.
മുരാരിയെ തിരുവനന്തപുരത്ത് എത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെയും മുരാരി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്‌താൽ തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
Most Read| സ്വദേശിവൽക്കരണം; കടുപ്പിച്ച് യുഎഇ, ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും








































