തൊടുപുഴ: അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. നിലയത്തിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒമ്പതോടെ നിർത്തി. തുടർന്ന് കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ രണ്ടിന് ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു.
ഇന്ന് രാവിലെ ഒമ്പതിന് അറ്റകുറ്റപ്പണികൾ തുടങ്ങും. വൈദ്യുതി നിലയം അടയ്ക്കുന്നത് നാല് ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ, ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്. പണികൾ തീരാൻ ഒരുമാസം എടുക്കുമെന്നാണ് വിവരം.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുള്ളതിനാൽ ആറിലെ ജലത്തെ ആശ്രയിച്ച് നിൽക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജല വിതരണം തടസപ്പെട്ടേക്കാം.
5,6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണ് നിലയം അടച്ചിടുന്നത്. അതേസമയം, വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ജലവിതരണത്തിനായി ബദൽ സംവിധാനം ഒരുക്കാനും ജലവിഭവ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാവർഷവും ജൂലൈ മുതൽ ഡിസംബർ വരെ ഓരോ ജനറേറ്റർ വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യാറാണ് പതിവ്. ഇത്തവണ സീലുകൾ തേഞ്ഞുപോയത് കണ്ടെത്തിയതിനാലാണ് ഒരുമിച്ച് പണികൾ നടത്തുന്നത്.
Most Read| ബിഹാറിൽ നിതീഷിന്റെ തേരോട്ടം തുടരും, തേജസ്വിക്ക് നിരാശ; എക്സിറ്റ് പോൾ ഫലങ്ങൾ








































