ന്യൂഡെൽഹി: ചെങ്കോട്ട സ്‍ഫോടനക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പേരിലാണ് സ്‍ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത്. സ്‍ഫോടനത്തിന് വേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡെൽഹിയിൽ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും എൻഐഎ അറിയിച്ചു. കേസിൽ ആദ്യമായാണ് എൻഐഎയുടെ പ്രതികരണം. കശ്‌മീരിലെ പാംപോറിലെ സാംബൂറയിൽ താമസിക്കുന്ന അമീർ റഷീദ് അലി, ചാവേർ ബോംബറായ ഉമർ ഉമർ നബിയുമായി ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്‍ഫോടനത്തിന് ഉപയോഗിച്ചത് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്‌ളോസീവ് ഡിവൈസറായിരുന്നു. കാറിന്റെ ഡ്രൈവർ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്‌റ്റന്റ് പ്രഫസറായ ഉമർ നബിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്‌ഥിരീകരിച്ചിട്ടുണ്ട്.
തെളിവുകൾക്കായി വാഹനം പരിശോധിച്ച് വരികയാണ്. ഡെൽഹി പോലീസ്, ജമ്മു കശ്‌മീർ പോലീസ്, ഹരിയാന പോലീസ്, യുപി പോലീസ്, വിവിധ ഏജൻസികൾ എന്നിവരുമായുള്ള ഏകോപനത്തോടെയാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. സംസ്‌ഥാനങ്ങളിലുടനീളം അന്വേഷണം തുടരുകയാണ്. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുമായി തെളിവുകൾ ശേഖരിക്കുകയാണെന്നും എൻഐഎ വക്‌താവ് പറഞ്ഞു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































