പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. കേസിൽ പത്‌മകുമാറിന്റെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്‌മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പോറ്റിയും പത്‌മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരിക്കാൻ ഉള്ളതിനാലാണ് അറസ്‌റ്റ് വൈകാൻ കാരണമായതെന്നും എസ്ഐടി വൃത്തങ്ങൾ പറയുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിൽ നേരത്തെ അറസ്‌റ്റിലായവരുടെ മൊഴികളെല്ലാം പത്‌മകുമാറിന് എതിരാണെന്നാണ് വിവരം.
മുരാരി ബാബു മുതൽ എൻ. വാസു വരെയുള്ള പ്രതികൾ പത്‌മകുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പത്‌മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിൽ ഉള്ളതെന്നും സൂചനയുണ്ട്. പത്‌മകുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അടക്കം എസ്ഐടി വിശദമായി അന്വേഷിച്ചു വരികയാണ്.
സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ. പത്‌മകുമാറിറിന് നേരത്തെ രണ്ടുതവണ എസ്ഐടി നോട്ടീസ് നൽകിയിരുന്നു. എൻ. വാസു അറസ്‌റ്റിലായതിന് പിന്നാലെയാണ് പത്‌മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്‌മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്‌മകുമാറായിരുന്നു ബോർഡ് പ്രസിഡണ്ട്.
ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എൻ വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്‌റ്റിലായവർ.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































