മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാംപ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റു മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫ്, 17ആം പ്രതി നിലമ്പൂർ സ്വദേശി മുനീബ്, 19ആം പ്രതി എളമരം സ്വദേശി കബീർ എന്ന ജാബിർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പിവി അൻവറിന്റെ സഹോദരിയുടെ മകനാണ് ഒന്നാംപ്രതി മാലങ്ങാടൻ ഷഫീഖ്. നേരത്തെ, കേസിൽ 21 പ്രതികളെ കുറ്റവിമുക്‌തരാക്കിയിരുന്നു.
കേസിൽ രണ്ടാംപ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് വെറുതെവിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയിൽ വെച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രിൽ 13നായിരുന്നു സംഭവം. 25 വർഷം ഒളിവിലായിരുന്നു പ്രതികൾ. മനാഫിന്റെ സഹോദരൻ അബ്‌ദുൽ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്.
Most Read| ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ





































