കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യിലെ വനിതാ ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സാന്ദ്ര പ്ളസ് ടു വിദ്യാർഥിനിയും വൈഷ്ണവി പത്താംക്ളാസ് വിദ്യാർഥിനിയുമാണ്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റു വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ച് എത്തുകയായിരുന്നു. മുറിയിലെ വാതിൽ അടഞ്ഞ നിലയിൽ ആയിരുന്നതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞദിവസം കല്ലുവാതുക്കൽ നടന്ന മൽസരത്തിൽ വിജയിച്ചിരുന്നു. സാന്ദ്ര അത്ലറ്റിക് താരമാണ്.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































