കണ്ണൂർ: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരുലക്ഷം രൂപ പിഴയും ഒടുക്കണം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
ശരണ്യയ്‌ക്കുമേൽ കൊലക്കുറ്റം തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റാരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പോലീസിനും വീഴ്‌ച പറ്റിയെന്നും കോടതി വ്യക്‌തമാക്കി.
കണ്ണൂർ തയ്യിൽ കൊടുവള്ളി ശരണ്യ മകൻ വിയാനെ (ഒന്നര വയസ്) കൊന്നുവെന്നാണ് കേസ്. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ രാത്രി കടലിലെറിയുകയായിരുന്നു. 2020 ഫെബ്രുവരി 17നായിരുന്നു സംഭവം. ശരണ്യയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള തയ്യിൽ കടപ്പുറത്ത് കരിങ്കല്ലുകൾക്ക് ഇടയിലാണ് വിയാന്റെ മൃതദേഹം കാണപ്പെട്ടത്.
ഭർത്താവ് പ്രണവിനൊപ്പം കിടന്നുറന്നുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ടുപോയി കടൽഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മരണം ഉറപ്പിക്കാനായി കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് റിപ്പോർട്. 2020 മെയ് 18നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിന്റെ മേൽ ചുമത്താനുമായിരുന്നു ശരണ്യയുടെ നീക്കം.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































