തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്.
ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം. എന്നാൽ, അതിന് സമീപ പ്രദേശത്തുള്ള ബാറുകൾക്ക് ഇത് ബാധകമായിരുന്നില്ല. ഇതിൽ ബാറുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം നീട്ടാനുള്ള നീക്കം നടക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് പുലർച്ചെ മൂന്നുമണിവരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കുമെന്നും സൂചനയുണ്ട്. ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചർച്ചകൾ, മേളകൾ, കൂടിച്ചേരലുകൾ എന്നിവയുടെ ഭാഗമായി പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നൽകേണ്ടി വരും.
2025 ജനുവരി 31ലെ കണക്ക് അനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്‌ഥാനത്ത് നിലവിലുള്ളത്. 289 ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പുറമെയാണിത്. ബാറുടമകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തന സമയത്തിൽ രണ്ടുമണിക്കൂർ കോടി നീട്ടണമെന്ന് ബാറുടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































