തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ ശബരിമല കേസ് പ്രതിപക്ഷം ഉയർത്തി. വിഡി. സതീശന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം സഭയിൽ ഉന്നയിച്ചത്.
സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്ന് കെ. ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്‌റ്റ് ചെയ്‌തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു. അതേസമയം, ഹൈക്കോടതിക്ക് എതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു.
ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. തന്ത്രി പ്രതിയാണോ അല്ലയോ എന്നതിൽ സർക്കാരിന് അഭിപ്രായമില്ല. കാരണം, അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിലാണ്. അന്വേഷണ റിപ്പോർട് സർക്കാരിന് ലഭിക്കുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും പി. രാജീവ് പറഞ്ഞു.
മറ്റു പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. താന്ത്രിക്ക് നിയമപരമായി ഒരു പ്രത്യേകതയുമില്ല. തന്ത്രിക്ക് രണ്ട് വക്കീലൻമാർ സഭയ്‌ക്ക് പുറത്തുണ്ട്. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണ അവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!








































