ഇസ്ലാമാബാദ്: അതിർത്തിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. അഫ്ഗാൻ സേന തിരിച്ചടിച്ചു.
19 പാക്ക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാൻ അവകാശപ്പെട്ടു. 130 താലിബാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു. ക്ഷമ നശിച്ചെന്നും തുറന്ന യുദ്ധത്തിലേക്ക് പോവുകയാണെന്നും പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടങ്ങിയത്. അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. ഭീകരവാദികളെ താലിബാൻ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. നംഗർഹാർ, പക്ടിക പ്രവിശ്യകളിൽ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ തിരിച്ചടിക്കുകയായിരുന്നു.
ഈമാസം 22ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക്ക് സൈന്യം അവകാശപ്പെട്ടത്. എന്നാൽ, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു.
നംഗർഹാർ, പക്ടിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണം ഉൾപ്പടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ തിരിച്ചടിച്ചത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































