ടെഹ്‌റാൻ: ഇറാനിൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഏകദേശം 9000 ഇന്ത്യൻ പൗരൻമാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ടെഹ്‌റാൻ, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ് ഇവർ കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
അതിനിടെ, ഇറാനിൽ വീണ്ടും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ടെഹ്റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിനടുത്ത് ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്‌റ്റേറ്റ് മീഡിയ റിപ്പോർട് ചെയ്‌തു. നാശനഷ്‌ടം എത്രത്തോളം എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുഎസ്- ഇസ്രയേൽ സംഘർഷത്തിൽ റഷ്യ ഇറാന് സഹായം നൽകുന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ആക്രമണം.
റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്ത് എത്തിയ ഒരു ഡ്രോൺ നശിപ്പിച്ചെന്ന് സൗദി അറേബ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് വന്ന ഒരു ബാലിസ്‌റ്റിക് മിസൈലും നാല് ഡ്രോണുകളും നശിപ്പിച്ചെന്ന് മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു. ബഹ്‌റൈനിലും പലയിടത്തും അപായ സൈറണുകൾ മുഴങ്ങി.
ജാഗ്രത പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറാനും ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഒരാഴ്‌ച പിന്നിട്ടിട്ടും പശ്‌ചിമേഷ്യയിൽ യുദ്ധം അയവില്ലാതെ തുടരുന്നതിന്റെ ഭീതിയിലാണ് ലോകം. യുഎസിനും ഇസ്രയേലിനുമെതിരെ 23ആം റൗണ്ട് ആക്രമണം തുടങ്ങിയതായി ഇറാൻ സൈന്യമായി റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചിരുന്നു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































