ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷാവസ്‌ഥ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്‌തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിൽ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് എസ്. ജയശങ്കർ പറഞ്ഞു.
പശ്‌ചിമേഷ്യയിലെ സംഭവ വികാസങ്ങൾ നമുക്കെല്ലാവർക്കും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മേഖലയിലെ വർധിച്ചുവരുന്ന യുദ്ധസാഹചര്യത്തിൽ സമാധാനം പുനഃസ്‌ഥാപിക്കണമെന്ന് രാജ്യം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ, സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ജയശങ്കർ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയിരുന്നു ജയശങ്കർ രാജ്യസഭയെ അഭിസംബോധന ചെയ്‌തത്. പ്രസ്‌താവന മാത്രമള്ള, ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും ജയശങ്കർ പറഞ്ഞു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്‌ചിമേഷ്യയിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിമാനങ്ങൾ സജ്‌ജമാണെന്നും മന്ത്രി ഉറപ്പ് നൽകി.
സംഘർഷ മേഖലയിൽ നിന്ന് ഇതുവരെ 67,000 ഇന്ത്യൻ പൗരൻമാർ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി. ഫെബ്രുവരി 20ന് തന്നെ ഇന്ത്യ ഔദ്യോഗിക പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നു. എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷം ലഘൂകരിക്കാൻ കഴിയൂ എന്നും ജയശങ്കർ ആവർത്തിച്ചു.
പ്രധാനമന്ത്രി സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. പശ്‌ചിമേഷ്യ സുസ്‌ഥിരമായി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നത്. ദേശീയ സുരക്ഷ ഉറപ്പാക്കും. ടെഹ്റാനിലെ ഇന്ത്യക്കാർക്ക് മാർഗനിർദ്ദേശം നൽകി. ഇറാനിലെ ഇന്ത്യൻ എംബസി പൂർണമായും പ്രവർത്തനക്ഷമമാണ്. ചിലർ എംബസിയുടെ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നും ജയശങ്കർ പറഞ്ഞു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ








































