ടെഹ്റാൻ: അമേരിക്കയുടെ സൈനിക വിമാനം ഇറാഖിൽ തകർന്നു വീണു. ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നു വീണത്. യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം സ്‌ഥിരീകരിച്ചു. എന്നാൽ, വെടിവയ്‌പ്പിൽ തകർന്നതല്ലെന്നാണ് യുഎസ് പറയുന്നത്.
ജീവനക്കാരെ കുറിച്ചുള്ള വിവരം ലഭ്യമല്ല. ”രണ്ട് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. അതിലൊന്ന് പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. രണ്ടാമത്തേത് സുരക്ഷിതമായി നിലത്തിറക്കി”- സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം, വിമാനം തകർത്തതിന്റെ ഉത്തരവാദിത്തം ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പ് ഏറ്റെടുത്തു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിമാനം വീഴ്‌ത്തുകയായിരുന്നുവെന്ന് ഗ്രൂപ്പ് അവകാശപ്പെട്ടു.
അതേസമയം, സംഘർഷം രൂക്ഷമാക്കാൻ തീരുമാനിച്ചാൽ ഇറാന്റെ വൈദ്യുതി അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വൈദ്യുതി അടിസ്‌ഥാന സൗകര്യങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
”ഞങ്ങൾക്ക് അവരുടെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയും. അത് പുനർനിർമിക്കാൻ അവർക്ക് 25 വർഷമെടുക്കും. അതിനാൽ, അതൊരിക്കലും ചെയ്യാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- ട്രംപ് പറഞ്ഞു. യുഎസിന്റെ സൈനിക നടപടികൾക്ക് ശേഷം ഇറാൻ ദുർബലമായെന്നും അവർ തികച്ചും നശിക്കപ്പെട്ടു എന്നും ട്രംപ് അവകാശപ്പെട്ടു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































