ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ, എൽപിജി വഹിച്ചുള്ള ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുള്ള കപ്പൽ, യാതൊരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി ഹോർമുസ് കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
എൽപിജി വഹിച്ചുള്ള മറ്റൊരു കപ്പൽ ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്‌തമാക്കി. ‘ശിവാലിക്’ എന്ന പേരുള്ള ഇന്ത്യൻ കപ്പലാണ് ഏൽപിജിയും വഹിച്ച് ഹോർമുസ് കടന്ന് വരുന്നത്. ഇന്ത്യൻ നാവികസേനയും കപ്പലിന് അകമ്പടി സേവിച്ചതായാണ് റിപ്പോർട്.
ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാനാകുന്നത്. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
”ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താൽപര്യങ്ങളുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്‌ടപ്പാട് ഞങ്ങളുടെയും കഷ്‌ടപ്പാടാണ്. അതുപോലെ തിരിച്ചും. അതിനാൽ, ഇന്ത്യൻ സർക്കാർ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾ ഇന്ത്യൻ സർക്കാരിനെയും സഹായിക്കണം”- ഇറാൻ അംബാസിഡർ വ്യക്‌തമാക്കി.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































