വാഷിങ്ടൻ: ഇസ്രയേൽ- യുഎസ്-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം നടത്തി. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി.
എന്നാൽ, അടുത്തതായി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ അക്രമിക്കപ്പെട്ടേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ എണ്ണക്കയറ്റുമതി മേഖലയുടെ ഹൃദയമാണ് ഈ ചെറു പവിഴപ്പുറ്റ് ദ്വീപ്. പേർഷ്യൻ ഗൾഫ് കടലിൽ ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തിൽ സ്‌ഥിതി ചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്.
എട്ടുകിലോമീറ്റർ നീളവും അഞ്ചുകിലോമീറോളം വീതിയും മാത്രമാണ് ഈ ദ്വീപിനുള്ളത്. അതിനിടെ, ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉൽപ്പാദന നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്‌താവ് പ്രതികരിച്ചു. പശ്‌ചിമേഷ്യയിൽ യുഎസിന് ഓഹരി പങ്കാളിത്തമുള്ളതോ യുഎസുമായി സഹകരിക്കുന്നതോ ആയ എണ്ണക്കമ്പനികളുടെ എല്ലാ സന്നാഹങ്ങളും തകർത്ത് ചാരമാക്കുമെന്നാണ് മുന്നറിയിപ്പ്.
നേരത്തെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി യെ കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 10 മില്യൻ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൊജ്‌തബ ഖമനയിക്ക് പുറമെ ഇറാൻ ആഭ്യന്തര മന്ത്രിയുൾപ്പടെയുള്ള സർക്കാരിലെ പ്രധാന നേതാക്കളുടെ പേരുകളും പട്ടികയിലുണ്ട്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം








































