വെള്ളവും ഭക്ഷണവും ഇല്ലാതെ നാലുദിവസം കാട്ടിനുള്ളിൽ ഒറ്റയ്‌ക്ക് കഴിയേണ്ടിവന്ന 104 വയസുകാരിക്ക് പുനർജൻമം. കാന്തല്ലൂർ ഇടക്കടവ് എസ്‌സി കോളനിയിൽ താമസിക്കുന്ന തങ്കമ്മാളാണ് ഇരുട്ടിനെയും വന്യജീവികളെയും പ്രതിരോധിച്ച് മറയൂരിലെ മുരുകൻമലയ്‌ക്ക് താഴെയുള്ള അറക്കമലയിലെ വനത്തിനുള്ളിൽ കഴിഞ്ഞത്.
ഈമാസം 11ന് രാവിലെ ഒമ്പതിനും 12നുമിടയിലാണ് വയോധികയെ കാണാതായത്. പ്രായാധിക്യം മൂലം ഓർമക്കുറവും തങ്കമ്മാളെ അലട്ടിയിരുന്നു. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കാണാതായത്. പല സ്‌ഥലത്തും ബന്ധുക്കൾ തിരക്കി. മറയൂർ പോലീസിലും പരാതി നൽകി.
തുടർന്ന്, മറയൂർ ഇൻസ്‌പെക്‌ടർ എം. ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശനിയാഴ്‌ച പുലർച്ചെ ഒരുമണിക്ക് മകൻ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം അറക്കമലയിൽ നിന്ന് തങ്കമ്മാളെ കണ്ടെത്തുമ്പോൾ നാല് പകലും മൂന്ന് രാത്രിയും കഴിഞ്ഞിരുന്നു.
ശരീരത്തിന് ക്ഷീണം ഉണ്ടായിരുന്നെങ്കിലും വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു. മറയൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തങ്കമ്മാൾ ആരോഗ്യവതിയാണെന്ന് ഉറപ്പിച്ചു. ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും ഇഴജന്തുക്കളും ഏറെയുള്ള വനത്തിൽ നാലുദിവസം ഭക്ഷണമോ വെള്ളാമോ ഇല്ലാതെ തങ്കമ്മാൾ എങ്ങനെ കഴിച്ചുകൂട്ടി എന്നത് നാട്ടുകാരെ ആശ്‌ചര്യപ്പെടുത്തുന്നു.
Health| സ്‌തനാർബുദ കേസുകൾ കൂടുന്നു; 2050ൽ 35 ലക്ഷത്തിലധികം രോഗികൾ!








































