ടെഹ്റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. പാശ്ചാത്യ ശക്തികൾക്ക് ഈ പാത ഇപ്പോഴും പ്രവർത്തന യോഗ്യമല്ല.
അതിനിടെ, ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ ഹോർമുസ് കടന്നതായാണ് പുതിയ റിപ്പോർട്. നേരത്തെ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. യുഎസുമായി സൈനിക നീക്കത്തിനില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ ഹോർമുസ് കടന്നത്. ഫ്രാൻസിന്റെ ആദ്യ കപ്പൽ പുറപ്പെട്ടതായാണ് വിവരം.
യുഎസ് പ്രസിഡണ്ട് ഫ്രഞ്ച് പ്രസിഡന്റിനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് നീക്കം. ബലം പ്രയോഗിച്ച് ഹോർമൂസിൽ പ്രശ്നപരിഹാരം ഉണ്ടാകില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് കപ്പലുകൾക്ക് പിന്നാലെ ജപ്പാന്റെ കപ്പലുകളും ഹോർമുസ് കടലിടുക്ക് കടന്നതായാണ് വിവരം.
യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ജപ്പാന്റെ കപ്പൽ ഹോർമുസ് കടക്കുന്നത്. യുഎസിനൊപ്പം സൈനിക നീക്കത്തിനില്ലെന്ന് ജപ്പാനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ അടക്കമുള്ള സുഹൃദ്രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്നാണ് അറിയിപ്പ്. ഹോർമുസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാന്റെ സുഹൃദ്രാജ്യങ്ങൾക്ക് ഹോർമുസിൽ കൂടി കടന്നുപോകാമെന്ന് അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെയാണ് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നത്. ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹോർമുസ് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണം. ഇറാൻ ഹോർമുസ് അടച്ച സാഹചര്യത്തിൽ, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വെനസ്വേല ഉള്ളതിനാൽ ഇനി പശ്ചിമേഷ്യയിൽ നിന്ന് എണ്ണ വേണ്ടെന്നാണ് യുഎസിന്റെ നിലപാട്.
Most Read| കേരളത്തിൽ ലൗ ജിഹാദ്, അതിന് നേരെ കണ്ണടയ്ക്കുന്ന സർക്കാർ; ആർ. ശ്രീലേഖ







































