ലാഹോർ: ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അവരുടെ തടവിലുള്ള പാക്ക് പൗരൻമാരെയോ അല്ലെങ്കിൽ സ്വന്തം പൗരൻമാരെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം ഭീകരാക്രമണമെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നാണ് ഖ്വാജ ആസിഫിന്റെ ആരോപണം.
എന്നാൽ ഇതിനാവശ്യമായ തെളിവൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ മറുപടി അതിർത്തിയിൽ ഒതുക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. കൊൽക്കത്ത ഉൾപ്പടെയുള്ള വിദൂര നഗരങ്ങളിൽ വരെ കടന്നുകയറി തിരിച്ചടിക്കുമെന്നാണ് ഭീഷണി. സിയാൽകോട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനമായിരിക്കും ഇത്തവണ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ആസിഫ് പറഞ്ഞു. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്‌ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അതിശക്‌തവും നിർണായകവുമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി ഒരു തുടക്കം മാത്രമാണെന്നും അത് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
പാക്കിസ്‌ഥാന്റെ നിരവധി വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു. ബ്രഹ്‌മോസ് മിസൈലിന്റെ ശക്‌തി പാക്കിസ്‌ഥാൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ വ്യോമസേനയ്‌ക്ക് പാക്കിസ്‌ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇതിന് മറുപടിയായാണ് പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം




































