വാഷിങ്ടൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി വിവരം. യുദ്ധ വിമാനങ്ങൾ ടെഹ്റാന്റെ ആകാശത്ത് പറക്കുന്നതായായും റിപ്പോർട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ, ഇറാനിൽ നടക്കുന്ന ആക്രമണങ്ങൾ ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
ശക്തമായ മൂന്ന് സ്ഫോടനങ്ങൾ ടെഹ്റാനിൽ ഉണ്ടായതായാണ് വിവരം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസന കാലാവധി അവസാനിക്കുന്നത് ഇന്നാണ്. ഇന്ന് പ്രാദേശിക സമയം രാത്രി ഒമ്പതുമണിവരെ ട്രെയിൻ യാത്ര ഒഴിവാക്കാൻ ഇറാനികൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ‘ഇത് നിങ്ങളുടെ ജീവന് ഭീഷണിയാണ്’ എന്നും മുന്നറിയിപ്പിൽ പറയുന്നു.
യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയിരുന്നു. അതിനിടെ, ഇറാനിൽ നിന്നും വന്ന ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞു. കുവൈത്തിൽ ഇർബിൽ മേഖലയിൽ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ തകർന്ന വീടിനുള്ളിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.
അതിനിടെ, ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ വഴിയുള്ള വാഹന ഗതാഗതം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് തുറന്നു. ബഹ്റൈനെ അറേബ്യൻ ഉപദ്വീപുമായി കരമാർഗം ബന്ധിപ്പിക്കുന്ന ഏക വഴിയാണ് 25 കിലോമീറ്റർ ദൈർഘ്യമുള്ള കിങ് ഫഹദ് കോസ്വേ.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































