തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്‌തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്‌ഥാനാർഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയാണ് കേരളം വിധിയെഴുതുന്നത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ്. 883 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്ന് രാവിലെ 43 കേന്ദ്രങ്ങളിൽ ആരംഭിച്ചു. 1.46 ലക്ഷം ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട്.
കാസർഗോഡ്, കണ്ണൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി 24 സഹായ പോളിങ് ബൂത്തുകൾ കൂടി സജ്‌ജീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. 2500 പ്രശ്‌നബാധിത ബൂത്തുകൾ സംസ്‌ഥാനത്ത് ഉണ്ടെന്നാണ് പോലീസ് റിപ്പോർട്. 140 കമ്പനി കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പോലീസും സംസ്‌ഥാനത്ത് ഉണ്ട്.
ഇന്നലെ മുതൽ വോട്ടെടുപ്പ് തീരുംവരെ അഭിപ്രായ വോട്ടെടുപ്പുകൾക്കും ഈ മാസം 29 വരെ എക്‌സിറ്റ് പോളുകൾക്കും വിലക്കുണ്ട്. ഇന്നലെ മുതൽ വോട്ടെടുപ്പ് തീരുന്ന നാളെ വൈകീട്ട് ആറുവരെയും വോട്ടെണ്ണൽ നടക്കുന്ന മേയ് നാലിനും മദ്യനിരോധനമാണ്. അതിർത്തി ജില്ലകളിലും നിരോധനമുണ്ട്. അക്രമ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഇന്ന് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് തുടർ ഭരണം ഉറപ്പിക്കാനുള്ള പ്രചാരണവുമായി രംഗത്തിറങ്ങിയത്. വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും കേരളത്തിൽ ഒരു മാറ്റം വേണമെന്ന വാദവുമായി ബിജെപിയും കളങ്ങളിൽ നിറഞ്ഞിരുന്നു.
Most Read| ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ, ഹോർമുസ് തുറക്കും









































