ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ച് യുഎസ്. പിന്നാലെ ഇറാന് ശക്‌തമായ മുന്നറിയിപ്പ് നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ചാൽ ഇറാൻ നാവികസേന കപ്പലുകളെ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
തെക്കേ അമേരിക്കൻ തീരങ്ങളിലെ ലഹരിക്കടത്ത് ബോട്ടുകളെ നേരിടുന്നതുപോലെ ഇറാന്റെ കപ്പലുകളെയും ഇല്ലാതാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ നാവികസേന ഇതിനകം തന്നെ പൂർണമായും തകർക്കപ്പെട്ടുവെന്നും അവ കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു.
”ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണ്. 158 കപ്പലുകൾ പൂർണമായും നശിപ്പിക്കപ്പെട്ടു. അവരുടെ പക്കലുള്ള ചെറിയ ഫാസ്‌റ്റ് അറ്റാക്ക് കപ്പലുകളെ മാത്രമാണ് ഞങ്ങൾ ഇതുവരെ ലക്ഷ്യം വയ്‌ക്കാതിരുന്നത്. എന്നാൽ, ഈ കപ്പലുകൾ ഞങ്ങളുടെ ഉപരോധ മേഖലയ്‌ക്ക് അടുത്തേക്ക് വന്നാൽ ഉടൻ തന്നെ അവ ഇല്ലാതാക്കും. കടലിൽ ലഹരിമരുന്ന് വ്യാപാരികൾക്കെതിരെ ഞങ്ങൾ ഉപയോഗിക്കുന്ന അതേ രീതി ഇതിനായി ഉപയോഗിക്കും. അത് വേഗമേറിയതും ക്രൂരവുമായിരിക്കും”- ട്രംപ് തന്റെ സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തിങ്കളാഴ്‌ച ഇന്ത്യൻ സമയം രാത്രി ഏഴര മുതൽ ഇറാന്റെ എല്ലാ തുറമുഖങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനും സമാധാന കരാറിന് സമ്മതിക്കാനും ഇറാനെ നിർബന്ധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പകരമായി പേർഷ്യൻ ഉൾക്കടലിലെയും ഒമാൻ ഉൾക്കടലിലെയും എല്ലാ തുറമുഖങ്ങൾക്കും നേരെ ഇറാൻ ഭീഷണി മുഴക്കി. ഇത് അമേരിക്കൻ സഖ്യ രാജ്യങ്ങളെയും ആശങ്കയിലാക്കുന്നു.
തങ്ങളുടെ തുറമുഖങ്ങൾക്ക് ഭീഷണി നേരിട്ടാൽ അതിന്റെ പ്രത്യാഘാതം മേഖലയിലാകെ പടരുമെന്നാണ് ഇറാന്റെ ഭീഷണി. മേഖലയിലെ സമുദ്ര സുരക്ഷ എന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഖാതം അൽ- അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് വക്‌താവ് പറഞ്ഞു.
ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാം; ഉറപ്പ് നൽകി ഇറാൻ
യുഎസ് ഉപരോധത്തെ തുടർന്ന് പേർഷ്യൻ ഗൾഫിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത പാത ഉറപ്പ് നൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നിരിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞതായാണ് റിപ്പോർട്.
പേർഷ്യൻ ഗൾഫിൽ അമേരിക്കൻ ഉപരോധം ശക്‌തമാകുന്ന സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇറാൻ സൗഹൃദ രാജ്യങ്ങളായി കണക്കാക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇരു സർക്കാരും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read| കരസേനാ മേധാവിയായി വനിത; ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യം







































