തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി. രാമകൃഷ്‌ണൻ. ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ. മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തിരഞ്ഞെടുക്കട്ടെ. അതിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചാൽ മതിയല്ലോ. പ്രതിപക്ഷ നേതാവ് ഇല്ലാത്തത് കൊണ്ട് ഇവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്നും ടിപി രാമകൃഷ്‌ണൻ ചോദിച്ചു.
പ്രതിപക്ഷ നേതാവ് സ്‌ഥാനത്തിൽ തലമുറമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങളൊന്നും മുന്നണിയിൽ ചർച്ച ചെയ്‌തിട്ടില്ലെന്നും ടിപി വ്യക്‌തമാക്കി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപിഎം ആണ്. പാർട്ടിക്കുള്ളിലും അതിൽ അഭിപ്രായമുണ്ടാകും. എൽഡിഎഫ് അല്ല പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പ്രതിപക്ഷ നേതാവാകാൻ പാടില്ല എന്ന നിലപാട് സിപിഐ എടുത്തതായി അറിയില്ല. പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല. ആവശ്യം സിപിഐ എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചിട്ടില്ല. എൽഡിഎഫിന്റെ തോൽവിക്ക് കാരണം പിണറായി വിജയനും എംവി ഗോവിന്ദനുമല്ലെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു.
ആശാ സമരത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് തെറ്റാണെന്ന് കരുതുന്നില്ല. സമരത്തിന്റെ ലക്ഷ്യം പ്രശ്‌നം പരിഹരിക്കലായിരുന്നില്ല. ആദ്യം തന്നെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചതാണ്. എന്നാൽ, അതിനെ രാഷ്‌ട്രീയമായി വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആരായിരിക്കും എന്നറിയാൻ ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇത്രയും നാളായിട്ട് മുഖ്യമന്ത്രി ആരെന്ന് തീരുമാനമായിട്ടില്ല. അത് അവരുടെ ആഭ്യന്തര കാര്യം. പക്ഷേ, ജനവിധിയോട് നീതിപുലർത്താനുള്ള ബാധ്യത യുഡിഎഫിനുണ്ട്. ആ ബാധ്യത അവർ നിറവേറ്റുന്നില്ലെന്നും ടിപി രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Most Read| വിദേശ പര്യടനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും




































