തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ നിർണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് അംഗീകാരം നൽകും. കെഎസ്ആർടിസിയിലെ സ്‌ത്രീകളുടെ സൗജന്യ യാത്ര മുഖ്യ അജണ്ടയായേക്കും. നിലവിൽ ജൂൺ 15ന് പദ്ധതി ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി വിഡി. സതീശൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിലും വകുപ്പ് സെക്രട്ടറിമാരുടെ നിയമനത്തിലും മന്ത്രിമാരിൽ ചിലർക്ക് അതൃപ്‌തിയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിലും ചർച്ച നടന്നേക്കും. നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗൺമാൻമാർക്കെതിരെ നടപടിയും ഇന്ന് ഉണ്ടായേക്കും. വകുപ്പുതല നടപടി ശുപാർശ ചെയ്‌തുള്ള റിപ്പോർട് എസ്ഐടി ഇന്ന് ഡിജിപിക്ക് കൈമാറും.
അഞ്ച് പോലീസുകാരെയും സസ്‌പെൻഡ് ചെയ്യാൻ ആലോചനകൾ നടക്കുന്നുണ്ടെന്നാണ് വിവരം. അതിനിടെ, പിഎസ്‌സിയുടെ നിർണായക യോഗവും ഇന്ന് ചേരും. റാങ്ക് പട്ടികകളുടെ കാലാവധി നവംബർ 30 പുതിയ സർക്കാരിന്റെ ശുപാർശ യോഗം ചർച്ച ചെയ്യും. ഇടതുപക്ഷ പ്രതിനിധികൾ കൂടുതൽ അംഗങ്ങളായുള്ള പിഎസ്‌സി സർക്കാർ ശുപാർശ അതേപടി അംഗീകരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി വിഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. ഇതിന്റെ പശ്‌ചാത്തലത്തിലും പൊതു അവധി വരുന്നതിനാലുമാണ് മന്ത്രിസഭാ യോഗം ചേരുന്നത്.
Most Read| ഉപരോധം നീക്കും; 30 ദിവസത്തിനകം ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്





































