പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ച ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റു പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു.
രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാംപ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12ആം പ്രതി സജീവ്, 13ആം പ്രതി സതീഷ്, 14ആം പ്രതി ഹരീഷ്, 15ആം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്.
നാലാം പ്രതി അനീഷിനെയും 11ആം പ്രതി അബ്ദുൾ കരീമിനെയും വിചാരണ കോടതി കോടതി വെറുതെ വിട്ടിരുന്നു. 13 പേർക്ക് വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 1.05 ലക്ഷം പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചിരുന്നു. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി.
ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് കൊലപാതക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നൽകണമെന്നും, വെറുതെവിട്ട പ്രതികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതിലാണ് കോടതി വിധി.
2018 ഫെബ്രുവരി 22ന് ആണ് ഹുസൈന്റെ കടയിൽ നിന്ന് അരിയും മറ്റു പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ചു പ്രതികൾ മധുവിനെ പിടിച്ചുകെട്ടി കൊണ്ടുവന്നു മർദ്ദിച്ചത്. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിൽ 45ലേറെ മുറിവുകൾ ഉണ്ടായിരുന്നു. തലക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് മധുവിന്റെ പോസ്റ്റുമോട്ടം റിപ്പോർട്ടിൽ പറയുന്നത്.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































