കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അന്തിമ റിപ്പോർട് നൽകാൻ അന്വേഷണ ഉദ്യോഗസ്‌ഥൻ സമയം നീട്ടി ചോദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. എസ്‌പി. എസ് ശശിധരനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. നിരന്തരം നിർദ്ദേശം നൽകിയിട്ടും അന്വേഷണ പുരോഗതി റിപ്പോർട് കോടതിയിൽ ഹാജരാക്കിയിട്ടില്ല. കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്‌ഥന് സമയമില്ല. ഉദ്യോഗസ്‌ഥൻ കോടതിയെ കളിയാക്കരുതെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്‌തിരുന്നു. 2016ലാണ് വിഎസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്‌ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് കോടികൾ വായ്‌പ എടുത്തത്തിലാണ് അഴിമതി ആരോപണം.
Most Read| ലബനനിലെ ഇസ്രയേൽ ആക്രമണം; ഇറാൻ-യുഎസ് ആദ്യറൗണ്ട് ചർച്ച റദ്ദാക്കി



































