തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് നസീറ തള്ളിയത്.
ആക്രമണ ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യം ചെയ്യലും അടക്കമുള്ള നടപടികൾ പൂർത്തിയായതിനാൽ തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. തങ്ങളെ കസ്‌റ്റഡിയിൽ വെച്ച് ഇനി കൂടുതൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിച്ചു.
എന്നാൽ, പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു. ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതെന്നും ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറും ഇ ഡി അഭിഭാഷകൻ സന്തോഷ് ജോസും വാദിച്ചു.
പ്രതികളുമായി യാതൊരു മുൻ വിരോധവും ഇല്ലാതിരുന്ന സർക്കാർ ജീവനക്കാരെ അവരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളുടെ പ്രവൃത്തി ലഘൂകരിച്ചു കാണാൻ കഴിയില്ലെന്നും അക്കാര്യം കോടതി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇതിന് പിന്നാലെയാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്. സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് ഇഡിയും കോടതിയിൽ വാദിച്ചത്. അന്വേഷണം പ്രമുഖ വ്യക്‌തികളിലേക്ക് നീണ്ടാൽ പ്രതികളിൽ നിന്ന് സമാനമായ പ്രതിഷേധം വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ ധരിപ്പിച്ചു.
കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
റെയ്‌ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്‌ഥരുടെ കാറാണ് ആക്രമിച്ചത്. മേയ് 27നായിരുന്നു പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയത്. എട്ടുമണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്‌ഡ്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































