വാഷിങ്ടൻ: ഇറാനുനേരെ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
ഇറാൻ ചർച്ചാ മേശയിലേക്ക് വരാൻ തയ്യാറാകാത്തപക്ഷം അടുത്ത ആഴ്ച മുതൽ സ്ഥിതിഗതികൾ അവർക്ക് അങ്ങേയറ്റം ദോഷകരമാകുമെന്നും ട്രംപ് പറഞ്ഞു. ”അടുത്ത ആഴ്ച ഇറാന്റെ പവർ പ്ളാന്റുകളും പാലങ്ങളും ഞങ്ങൾ തകർക്കും. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അവരുടെ എല്ലാ പവർ പ്ളാന്റുകളും പാലങ്ങളും ഇല്ലാതാകും”- ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് സംശയിക്കുന്ന പിക് ആക്സ് മൗണ്ടൻ എന്ന ഭൂഗർഭ കേന്ദ്രത്തെ യുഎസ് നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു. അവിടെ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കടുത്ത ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ ശേഷിയെ തകർക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ തുടർച്ചയായ നാലാം ദിവസവും യുഎസ് ആക്രമണം നടത്തിയിരുന്നു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം







































