മാഫിയാ ബന്ധം ഇൻസ്‌റ്റഗ്രാം വഴി, കൂടുതൽ അറസ്‌റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

വടകര ഇൻസ്‌പെക്‌ടർ എവി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

By Senior Reporter, Malabar News
Keerthana, Kavya
കീർത്തന, കാവ്യ

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്‌റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്‌ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.

തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എംഡിഎംഎ ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായി മാറി. ഇതിന് ഇവർക്ക് കമ്മീഷനും ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ. ഇത്തരത്തിൽ ലഭിച്ചിരുന്ന പണം ഇവർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. വടകര ഇൻസ്‌പെക്‌ടർ എവി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപികമാർ അറസ്‌റ്റിലായത്‌.

പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്ന് സംശയമുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്‌തമാക്കുമെന്നും ഇനിയും അറസ്‌റ്റ് ഉണ്ടാകുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.

വടകര പോലീസ് അറസ്‌റ്റ് ചെയ്‌ത ഇരുവരും നിലവിൽ റിമാൻഡിലാണ്. അടുത്ത ദിവസം തന്നെ പോലീസ് ഇവരെ കസ്‌റ്റഡിയിൽ വാങ്ങും. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജ്യുക്കേറ്ററായി കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്‌തിരുന്ന കാവ്യയെ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയിരുന്നു. പേരാമ്പ്ര ബ്ളോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്‌റ്റ് കായിക അധ്യാപികയായ കീർത്തനയെ അന്നുതന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.

അറസ്‌റ്റിലായ അധ്യാപികമാരുടെ അക്കൗണ്ട് വിവരങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എംഡിഎംഎ മാഫിയയ്‌ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്.

ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണം വാങ്ങാൻ നിയോഗിച്ചത്. ക്യൂആർ കോഡ് വഴിയായിരുന്നു മയക്കുമരുന്ന് വേണ്ടവർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്.

Most Read| കേരളത്തിൽ വ്യാപകമായി ലോൺ ആപ്പ് തട്ടിപ്പ് സംഘം; 18 ഉത്തരേന്ത്യക്കാർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE