തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണം നഷ്ടമായെന്നും ഇത് തോൽവിക്ക് കാരണമായെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്. പാർട്ടി-സർക്കാർ ഏകോപനമില്ലാത്തതായിരുന്നു തോൽവിക്ക് കാരണം. മുൻപെല്ലാം ഭരണം ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക് ശക്തമായ നിയന്ത്രണം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട് ഇന്നലെ പാർട്ടിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നതായി അടിവരയിട്ട് പറയുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പോലീസിന്റെയും ബ്യൂറോക്രസിയുടെയും സ്വേച്ഛാധിപത്യത്തിനെതിരെ ജനവികാരം ശക്തമായി ഉണ്ടായിരുന്നു. പാർട്ടി പ്രവർത്തകർക്കും എതിർപ്പ് ഉണ്ടായിരുന്നു. ചില മന്ത്രിമാർ ഉദ്യോഗസ്ഥരെ കൂടുതൽ ആശ്രയിച്ചു. അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിത ശൈലി എന്നിങ്ങനെയുള്ള മോശം പ്രവണത ചില നേതാക്കളിൽ ഉണ്ടായി. ഇത് സമയത്ത് തിരുത്താത്തതിനാൽ പാർട്ടിയിലുള്ള ജനവിശ്വാസം നഷ്ടമായി.
കേരളത്തിൽ പ്രചാരണം പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാൻ എതിരാളികളെ സഹായിച്ചു. കെകെ ശൈലജയുടെ മണ്ഡലം മാറ്റിയത് തെറ്റായ സന്ദേശം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മിക്കതും പരിഹരിച്ച ഭരണമായിരുന്നു തങ്ങളുടേതെന്ന പിണറായി സർക്കാരിന്റെ അവകാശവാദം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ തള്ളുന്നുണ്ട്.
മുൻപ് ഭരണത്തിലിരിക്കുമ്പോൾ പാർട്ടിയുടെ ബഹുജന സംഘടനകൾ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ, കഴിഞ്ഞ പത്തുവർഷം അതിന് കഴിഞ്ഞില്ല. പാർട്ടിയുടെ യുവജന സംഘടനകൾക്ക് സാധാരണക്കാരുടെ വിഷയത്തിൽ ഇടപെടാനായില്ല. ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവുക എന്ന നിലപാടിൽ പാളിച്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും




































