തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ് എസ്ഐടിക്ക് നിലവിൽ ലഭിച്ചിരിക്കുന്നത്. ഉയർന്നുവന്നിട്ടുള്ള പരാതികൾ വിശദമായി പരിശോധിച്ച് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതൽ കേസുകളെടുത്തേക്കും.
പിഎസ്‌സി ഉദ്യോഗസ്‌ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചതായാണ് വിവരം. ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് സാധ്യത. ആസൂത്രണ ഗൂഢാലോചന നടന്നെന്ന കണ്ടെത്തലിലാണ് എസ്ഐടി ഇപ്പോൾ എത്തിനിൽക്കുന്നത്.
ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താദി ഒഴിവാക്കിയെന്ന പരാതിയുമായാണ് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. എന്തുകൊണ്ട് പത്ത് ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ്ഐടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്.
ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്‌തു. ഉത്തരങ്ങളിൽ ആറെണ്ണം തെറ്റിപ്പോയി. നാലെണ്ണം എഴുതിയില്ല. അതിനാൽ പത്ത് ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടതു സംഘടനാ നേതാവിനാണ്. കേസിൽ പിഎസ്‌സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്‌ഥർ വൈകാതെ പ്രതികളാകുമെന്നാണ് വിവരം.
താൽപര്യമുള്ള ഒരാളെ ബോധപൂർവം ഒന്നാം റാങ്കിലേക്ക് കൊണ്ടുവരുന്നതിനായി ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായെന്നും ഇതിലൂടെ അർഹരായ ഉദ്യോഗാർഥികൾ തടയപ്പെട്ടുവെന്നുമാണ് പ്രധാന കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കമ്മീഷനിലെ ഉദ്യോഗസ്‌ഥർ തന്നെ പ്രതികളാകുന്ന ചരിത്രത്തിലെ ആദ്യ സംഭവങ്ങളിൽ ഒന്നായി ഇത് മാറും.
Most Read| മറക്കാനാകുമോ ആ ഇരുണ്ടരാത്രി; വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ടാണ്ട്





































