തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, സുഗതന് അനുകൂല മറുപടി തയ്യാറാക്കിയ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ അന്വേഷണം.
സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശ മന്ത്രി കെഎം ഷാജി നിർദ്ദേശിച്ചിരുന്നു എന്നാണ് വിവരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ സുഗതന്റെ കത്തിനെ കുറിച്ചോ തദ്ദേശ വകുപ്പിനോട് അഭിപ്രായം ആരാഞ്ഞതിനെ കുറിച്ചോ അറിഞ്ഞില്ല. ഈ സാഹചര്യത്തിൽ സുഗതന് അനുകൂലമായ മറുപടിക്കത്ത് തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായെന്ന് ഇടതുമുന്നണി പ്രചാരണം നടത്തുന്നതും തിടുക്കത്തിലുള്ള നടപടിക്ക് കാരണമായി.
എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 22നാണ് സുഗതൻ അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷയിൽ അഭിപ്രായം ആരാഞ്ഞ് കഴിഞ്ഞമാസം രണ്ടിന് ആഭ്യന്തര വകുപ്പ് രഹസ്യവിഭാഗം തദ്ദേശ വകുപ്പിന് മറുപടിക്കത്ത് നൽകി. ഇതിൽ, കരുതൽ തടങ്കലിലുള്ള പ്രതിക്ക് യോഗങ്ങളിൽ പങ്കെടുക്കാൻ പരോൾ നൽകുന്നതിന് വ്യവസ്ഥയില്ലെന്നും അടിയന്തര മാനുഷിക പരിഗണനകൾക്ക് മാത്രമാണ് (മരണം, ഗുരുതര രോഗം) ജയിൽ ചട്ടങ്ങളിൽ പരോൾ വ്യവസ്ഥ ചെയ്യുന്നതിനും വ്യക്തമാക്കിയിട്ടുണ്ട്.
അയോഗ്യത വരാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ കൗൺസിലർക്ക് അനുവാദം നൽകാമെന്നും ഈ അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കിൽ കൗൺസിലർ അയോഗ്യതയിൽ നിന്ന് സുരക്ഷിതമായിരിക്കുമെന്നും പരോൾ പരിഹരിക്കാതെ തന്നെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും കത്തിലെ രണ്ടാമത്തെ ഖണ്ഡികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് 20ന് സുഗതന് നൽകിയ മറുപടിക്കത്തിൽ തദ്ദേശവകുപ്പ് നൽകിയ കത്തിലെ ഇതേ വാചകങ്ങൾ ആവർത്തിച്ചിരിക്കുകയാണ്.
Most Read| തിരഞ്ഞെടുപ്പ് തോൽവിയും വിഭാഗീയതയും; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടും




































