കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാനുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്ളാന്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഫ്രഷ് കട്ട് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ സൂചിപ്പിച്ചതുപോലെ പ്ളാന്റിലെ മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണം സാധൂകരിക്കുന്ന തെളിവുകളോ വിവരങ്ങളോ ലഭ്യമല്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്താൻ കോടതി നിർദ്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കലക്ടറും സംയുക്ത പരിശോധന നടത്താനാണ് നിർദ്ദേശം. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പ്ളാന്റിന്റെ തുടർ പ്രവർത്തനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. കേസ് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഗുരുതരമായ മലിനീകരണത്തിന് കാരണമാകുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്. കോഴി അറവ് മാലിന്യ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ വ്യാപക പരാതികളാണ് സമീപകാലത്തായി ഉയർന്നത്.
മാലിന്യ സംസ്കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും സമീപത്തെ ഇരുതുള്ളി പുഴയിൽ ഉൾപ്പടെയുണ്ടായ വലിയതോതിലുള്ള ജലമലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.
ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നുവരികയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 21ന് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ 321 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Most Read| ബിരുദ പ്രവേശനത്തിന് പ്ളസ് ടു നിർബന്ധമില്ല; ഉത്തരവിറക്കി



































