കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹരജി ഫയലിൽ സ്വീകരിച്ചു.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മൽസര ക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആർടിസിക്ക് മാത്രം നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നുമാണ് ഹരജിയിലെ പരാതി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡണ്ടും ബസ് ഉടമകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡണ്ടുമായ ബിബിൻ ടി ആലപ്പാട്ടാണ് ഹരജിക്കാരൻ.
വിപണിയിലെ തുല്യ മൽസര സാഹചര്യമെന്ന സാമാന്യ നീതിക്ക് വിരുദ്ധമാണ് സർക്കാർ പദ്ധതി. ഇത് നടപ്പാക്കിയതോടെ പ്രൈവറ്റ് സ്റ്റേജ് കാരിയേഴ്സിൽ നിന്ന് വൻതോതിൽ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് യാത്ര മാറ്റി. യാത്ര സൗജന്യമാണ് എന്ന ഏക കാരണത്താലാണ് അവർ കെഎസ്ആർടിസിലേക്ക് മാറിയത്.
അതുമൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. ബസ് സർവീസ് നടത്തുകയെന്നത് സാമ്പത്തികമായി ലാഭകരമല്ലാതായി. നഷ്ടം മൂലം ഇതിനകം 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. സർവീസുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടത്തിനാണ് ഇടയാക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ




































