തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ എസ്ഐടി. കേസ് അന്വേഷിക്കുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേർന്നു.
ഇന്റലിജൻസ് വിഭാഗം ഐജി സതീഷ് ബിനോ, ക്രൈം ബ്രാഞ്ച് എസ്‌പി പി വിക്രമൻ, ഡിവൈഎസ്‌പിമാരായ മാത്യു, പിഎൽ ഷൈജു എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അന്വേഷണ വിഷയങ്ങൾ സംബന്ധിച്ച് സംഘം പ്രാഥമിക ധാരണയിലെത്തി. ചൊവ്വാഴ്‌ച രാത്രിയാണ് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് സർക്കാരിന് സമർപ്പിച്ച റിപ്പോർട് അന്വേഷണ സംഘം തുടക്കത്തിൽ വിശദമായി പരിശോധിക്കും. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾക്ക് അനുബന്ധമായ തെളിവുകൾ ശേഖരിക്കും. ഇതിനുശേഷം വിജിലൻസ് ഉൾപ്പടെ മറ്റു അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിക്കും.
കരാറിലെ വീഴ്‌ചകൾ, പണമിടപാടുകളിലെ സുതാര്യതയില്ലായ്‌മ, നികുതി വെട്ടിപ്പ് തുടങ്ങി പ്രഖ്യാപനം മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കും. മെസ്സിയെയും ടീമിനെയും കേരളത്തിലേക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനിയൻ ഫുട്‍ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക കരാറുകൾ, പണം കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. ജിഎസ്‌ടി വെട്ടിപ്പ് ഉൾപ്പടെയുള്ള പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































