മുള്ളേരിയ: കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ നിർമിച്ച സൗരോർജ വേലി ഉപയോഗശൂന്യം. ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരി മുതൽ കുറ്റിക്കോൽ പഞ്ചായത്തിലെ പാലാർ വരെയുള്ള വേലി ഒരു വർഷത്തിലേറെയായി പൂർണമായി തകർന്ന നിലയിലാണ്. ഇതോടെ കാട്ടാനക്കൂട്ടം ഉൾവനത്തിലേക്ക് കയറിയാലും വേലി അടക്കാൻ കഴിയാത്ത സാഹചര്യമാണ്. വേലി മാത്രമല്ല, സൗരോർജ പാനൽ, ബാറ്ററി തുടങ്ങിയവയെല്ലാം തകർന്ന് കിടക്കുകയാണ്.
തലപ്പച്ചേരിയിലെ ഒന്നര കിലോമീറ്റർ കരിങ്കൽ മതിൽ കഴിഞ്ഞാൽ പാലാർ വരെ 12 കിലോമീറ്റർ നീളത്തിലാണ് സൗരോർജ വേലിയുള്ളത്. കർണാടക അതിർത്തിയും കഴിഞ്ഞ് കേരള വനത്തിനും ജനവാസ മേഖലക്കും ഇടയിലാണ് വേലി. പല വർഷങ്ങളിലായി ഘട്ടം ഘട്ടമായാണ് ഇതിന്റെ നിർമാണം നടന്നത്. ഏറ്റവും ഒടുവിൽ രണ്ട് വർഷം മുമ്പ് നിർമിച്ച വേലിയും ഉപയോഗ ശൂന്യമായ നിലയിലാണ്. യഥാസമയം അറ്റകുറ്റ പണി നടത്താൻ ഫണ്ടില്ലാത്തതിനാൽ വനംവകുപ്പിന് നടപടിയെടുക്കാൻ കഴിയുന്നില്ല.
Wayanad News: തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്
കഴിഞ്ഞ വർഷം ദേലംപാടി ഉൾപ്പെടുന്ന കാസർഗോഡ് റേഞ്ചിലേക്ക് വേലി അറ്റകുറ്റപ്പണിക്കായി ഒറ്റ രൂപ പോലും അനുവദിച്ചിരുന്നില്ല. ഒന്നിലേറെ കൂട്ടങ്ങളിലായി 19 ആനകളാണ് ഇപ്പോൾ വേലി കടന്ന് കാറഡുക്കയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒരുകൂട്ടം ആനകൾ വേലി തകർത്ത് കടന്നതിന് ശേഷം വേലി ഇതുവരെ നന്നാക്കിയിട്ടില്ല.