റിയാദ്: കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നീ കുറ്റങ്ങൾ ചുമത്തിയവർക്കെതിരെ 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും വിധിച്ച് റിയാദ് ക്രിമിനൽ കോടതി. 20 ലക്ഷം റിയാൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിൽ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത തുക, രണ്ട് കംപ്യൂട്ടറുകൾ, നോട്ടെണ്ണൽ യന്ത്രം, പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച 7,14,000 റിയാലിൽ അധികം വരുന്ന തുക എന്നിവ കണ്ടുകെട്ടുമെന്നും കോടതി വിധിയിൽ പറയുന്നു.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കും. സക്കാത്ത്, നികുതി, മറ്റ് ബാധ്യതകൾ എന്നിവ പ്രതികളിൽ നിന്ന് ഈടാക്കാനും കോടതി വിധിച്ചു. റിയാദ് നഗരത്തിലാണ് കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാട് കുറ്റങ്ങളും നടന്നത്. പബ്ളിക് പ്രോസിക്യൂഷൻ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞിട്ടുണ്ട്. പിടിയിലായ നാല് പേരിൽ ഒരാൾ സൗദി പൗരനും മറ്റ് മൂന്ന് പേർ വിദേശികളുമാണ്.
National News: കർഷകനിയമത്തിൽ പ്രതിഷേധം ശക്തം; നാളെ ദേശവ്യാപക സമരം
വിദേശികളെ ശിക്ഷാനടപടികൾ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയും വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും. തുടർന്ന്, സാമ്പത്തിക സുരക്ഷയെ തകർക്കുന്ന ചെയ്തികളുണ്ടാകുന്നുണ്ടോ എന്ന് പബ്ളിക് പ്രോസിക്യൂഷൻ നിരന്തരം നിരീക്ഷിക്കാനും കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകാനും റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടു.




































