വാഷിങ്ടണ്‍: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍. വോട്ടെണ്ണല്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് ക്ഷുഭിതരായ ട്രംപ് അനുകൂലികള്‍ മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്. തപാല്‍ ബാലറ്റുകളുടെ കാര്യത്തില്‍ ട്രംപ് സംശയം പ്രകടിപ്പിക്കുകയും നിരവധി സംസ്ഥാനങ്ങളില്‍ റിപ്പബ്‌ളിക്കന്‍സ് സ്യൂട്ട് ഫയല്‍ ചെയ്യുകയും ചെയ്‍തതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
ബുധനാഴ്‌ച പ്രധാനമായ രണ്ടു സംസ്‌ഥാനങ്ങളില്‍ നിന്നുളള ഫലം ട്രംപിന് പ്രതികൂലമായിരുന്നു. ഇതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തണമെന്നും തട്ടിപ്പ് അവസാനിപ്പിക്കണം എന്നുമുള്ള മുദ്രാവാക്യവുമായി ട്രംപിനെ പിന്തുണക്കുന്ന നിരവധിപേര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിയത്.
എല്ലാ വോട്ടുകളും എണ്ണണം എന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മുതല്‍ സിയാറ്റില്‍ വരെ ആയിരക്കണക്കിന് ഡെമോക്രാറ്റുകളും രംഗത്തെത്തി.
അതേസമയം തിരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്‌തുകൊണ്ട് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെ രണ്ടു ഉന്നതോദ്യോഗസ്‌ഥര്‍ പ്രസ്‌താവന പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ നടപടികളുടെ ദൃശ്യങ്ങള്‍ തല്‍സമയം നല്‍കുന്നുണ്ടെന്നും ബാലറ്റുകള്‍ എണ്ണുമ്പോള്‍ ഇരുപക്ഷത്തിന്റെയും നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നതെന്നും ഡെമോക്രാറ്റിക് സൂപ്പര്‍വൈസര്‍ സ്‌റ്റീവ് ഗല്ലാര്‍ഡോയും മരികോപ കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ് ജിഒപി ചെയര്‍മാനായ ക്ളിന്റ് ഹിക്ക്മാനും പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. പ്രസ്‌താവന ഇറക്കിയവരില്‍ ഒരാള്‍ ഡെമോക്രാറ്റികും മറ്റേയാള്‍ റിപ്പബ്‌ളിക്കനുമാണ്.
Related News: അമേരിക്കൻ തെരഞ്ഞെടുപ്പ്: ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ
തപാല്‍ വോട്ടുകളും വ്യക്‌തി നേരിട്ട് ചെയ്‍തതും ഉള്‍പ്പടെ എല്ലാ വോട്ടുകളും എണ്ണണമെന്നാണ് എല്ലാവരും ആഗ്രഹിക്കേണ്ടത്. കൂടാതെ കൃത്യമായ വോട്ടെണ്ണലിന് സമയമെടുക്കുമെന്നും ഇത് വഞ്ചനയല്ല മറിച്ച് ജനാധിപത്യത്തിന്റെ തെളിവാണെന്നും ഇരുവരും പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.