കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്കിയ 10 കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. ഹിന്ദു ഐക്യവേദിയും ബിജെപി നേതാവ് എന്‍ നാഗേഷും ഉൾപ്പടെയുള്ളവർ നൽകിയ ഹരജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ദേവസ്വം ബോര്‍ഡിന് അവകാശമുള്ളൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയിലോ, അധികാരപരിധിയിലോ വരുന്നതല്ല. ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിർദേശം നല്കാന് സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണു ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാൻ ദേവസ്വം ബോർഡിന് അവകാശമില്ലെന്നു പറഞ്ഞാണ് ഹിന്ദു ഐക്യവേദി അടക്കം ഹരജി നൽകിയത്.
എന്നാൽ പണം സര്‍ക്കാര്‍ ചെലവിനല്ല ഉപയോഗിക്കുന്നതെന്നും പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിലെ ഇരകള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Also Read: ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയിൽ ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തി