കൊച്ചി: എറണാകുളത്ത് ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന് കോടതി ഉപാധികളോടെ എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തമിഴ്നാട് സ്വദേശിനിയായ കുമാരി ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന കുമാരി നാലാം ദിവസം മരിക്കുകയായിരുന്നു.
Also Read: ഗവർണറുടെ നടപടി ദൗർഭാഗ്യകരമെന്ന് കേരളം; ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം
വീട്ടിൽ പോകാൻ അനുവദിക്കാതെ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് പൂട്ടിയിട്ടതാണ് മരണത്തിന് കാരണമെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് മനുഷ്യക്കടത്തിന് കേസെടുത്തു. ഇതോടെ ഇംതിയാസ് ഒളിവിൽ പോയിരിക്കുകയായിരുന്നു.
ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച് ഫ്ളാറ്റിൽ പൂട്ടിയിട്ടതിനാണ് ഇംതിയാസിനെതിരെ കേസെടുത്തത്. മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്നും ഈ മാസം 5നാണ് കുമാരി വീണത്. സാരി കൂട്ടിക്കെട്ടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം.