ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ സംബന്ധിച്ച് വര്‍ഷങ്ങളായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണ് നീങ്ങിയത്. സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികളുടെ സഹകരണം പ്രതിപക്ഷ ഐക്യത്തിന് അനിവാര്യമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന് തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തെ കേരളഘടകവും അനുകൂലിച്ചതിന് പിന്നാലെയാണ് ഇടത് പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ ഹൈക്കമാൻഡ് അനുമതി നല്‍കിയത്. തമിഴ്നാട്, അസം തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങളിലും സീറ്റ് ധാരണയുണ്ടായേക്കും.
2016ലെ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് അനുമതി നിഷേധിച്ചിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യമുണ്ടായിരുന്നില്ല.
Read also: ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന് വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്